കൊച്ചി: ഒന്നാം യു.പി.എ സർക്കാരിൽ ആർ.ജെ.ഡിയുടെ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് യാദവ് അവതരിപ്പിച്ച തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു.
ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരുവിന്റെ ക്രിസ്മസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തൊഴിലുറപ്പ് വെറുമൊരു പദ്ധതിയല്ല. ഗ്രാമങ്ങളിൽ വലിയമാറ്റം സൃഷ്ടിച്ച പദ്ധതിയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബി.ജെ.പിയുടെ നയം ജനജീവിതത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. തൊഴിലില്ലായ്മയും ദാരിദ്രവും വർദ്ധിക്കുന്ന കാലത്ത് സാധാരണക്കാരുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തി തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അസാധാരണക്കാരനാണ് രഘുവംശ പ്രസാദ് യാദവ്. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും തന്റെ ഗ്രാമത്തിലെ മൺചുവരുള്ള വീട്ടിൽ സാധാരണക്കരനായി ചാരുകസേരയിൽ ഇരുന്നാണ് അദ്ദേഹം ഗ്രാമീണരോട് സംവദിച്ചത്. നഗരങ്ങളിൽ കേന്ദ്രീകരിക്കപ്പെടേണ്ടതല്ല വികസനമെന്നും ഗ്രാമങ്ങളിൽ സാധാരണക്കാരന്റെ അടുക്കളയിൽ തീപുകയുന്നതാകണം എന്നുമാണ് ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനനുസൃതമായി തയ്യാറാക്കിയതാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് അനു ചാക്കോ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തെരുവിന്റെ മക്കൾക്ക് ഭക്ഷണവും, കേക്കും വിതരണം ചെയ്തു. ജെ.എൽ.യു ജില്ലാ സെക്രട്ടറി യേശുദാസ് സ്വാഗതവും, ആർജെഡി ജില്ലാ സെക്രട്ടറി സുധീർ തമ്മനം മുഖ്യപ്രഭാഷണവും, ദേവി അരുൺ, ജോസ് പുത്തൻവീട്ടിൽ, തമ്പി, വിനോദ് കുമാർ, സുധി ആലുവ, രമേശ് കുമാർ എന്നിവർ ആശംസകളും, അരുൾ ദാസ് നന്ദിയും പറഞ്ഞു
